കാരൂർ നീലകണ്ഠപ്പിള്ള
അടുത്ത ദിവസം
മദ്ധ്യവേനലവധിക്കു സ്ക്കൂളടയ്ക്കും. മൂന്നുമാസമായി കാണാതിരിക്കുന്ന വീടിനേയും
വീട്ടുകാരേയും കാണാമെന്നോർത്ത് ഞങ്ങൾ ആഹ്ളാദിക്കുകയാണ്. എന്റെ കൂട്ടുകാരൻ
കേശവപ്പിള്ളയ്ക്കാണ് വലിയ ഉത്സാഹം. അദ്ദേഹത്തിന് ഒരു വയസ്സായ മകനുണ്ട്.
കുഞ്ഞിനെക്കാണാനദ്ദേഹത്തിന് ധൃതിയായിരിക്കയാണ്. സ്ക്കൂളടയ്ക്കുന്ന
ദിവസമയമായതുകൊണ്ട് ഉച്ചയാകുമ്പോൾ തന്നെ ഹെഡ്മാസ്റ്ററുടെ അനുവാദവും വാങ്ങി
പുറപ്പെടത്തക്കവണ്ണം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഒരു രാത്രി കഴിയാൻ
കാത്തിരിക്കുകയാണ് ഞങ്ങൾ.
അന്നാണീ കഥ നടക്കുന്നത്. പത്തുമുപ്പതു
പുത്തങ്കലവും ,മുന്നൂറ്റൻപതോളം ചൂട്ടുകറ്റയും,അരറാത്തൽ മനുഷ്യമാംസവും. ഈ കൂട്ടത്തിൽ
സുന്ദരമായ ഒരു മൂക്കും ഉൾപ്പെടും. -നഷ്ടപ്പെട്ട കഥയാണിത്. കൂടാതെ അഞ്ചു രൂപയും
ഒരു അലിഗാർപൂട്ടും കേശവപ്പിള്ളയ്ക്കും നഷ്ടം വന്നിട്ടുണ്ട്.
ഇരു
നിറത്തിൽ മെലിഞ്ഞു ഭംഗിയുള്ള പുരികവും, ജീവനുള്ള കണ്ണും നാല്പ്പത്തിയഞ്ചു വയസ്സോളം
പ്രായവുമുള്ള മറിയാമ്മയാണിതിലെ നായിക. കുമ്പളങ്ങാപോലെ നരച്ച തലയും അന്തസ്സുള്ള
കുടവയറും അഴകേറിയ മീശയുമുള്ള പത്രോസുമാപ്പി ളയാണ് നായകൻ. അദ്ദേഹത്തിന്റെ പ്രത്യേകത
ഇതൊന്നുമല്ല, ആ നീണ്ട മൂക്കാണ് . ധര്‍മ്മപുത്രരുടെ മൂക്കാണെന്ന് കേശവപ്പി ള്ള
പറയാറുണ്ട്. വില്ലൻ മാണിക്ക് ഇരുപത്തഞ്ചു വയസ്സു കാണും. നല്ല ആരോഗ്യം. എപ്പോഴും
മുഖത്തിനൊരു വാട്ടമുള്ള അവൻ പെണ്ണു കെട്ടുകയോ മറ്റേതെങ്കിലും തൊഴിലിൽ പ്രവേശിക്കുകയോ
ചെയ്തിട്ടില്ല. അവൻ നായികയുടെ ഏകസന്താനമാണ്. ചിലപ്പോൾ ഞങ്ങളുടെ പാർപ്പിടത്തിലും
വന്നിട്ടുണ്ട്. മലയാറ്റൂർ പള്ളി, മൂവാറ്റുപുഴ പാലം പണി, കടമറ്റത്തച്ചൻ,
പുൽത്തൈലത്തിന്റെ വില, കലാല്‍ കുത്തക് അമിനാദാർകുമാരപ്പിള്ളയുടെ പ്രണയനാടകം മുതലായ
പൊതുവിഷയങ്ങളെപ്പറ്റി പ്രസംഗിച്ചിട്ടുണ്ട്. അത്രയേ ഉള്ളു എനിക്കും അയാൾക്കും
തമ്മിൽ ബന്ധം.
അൻപതു നോയ്മ്പുകാലമാണത്. എന്നുവെച്ചാൽ നല്ല വേനൽക്കാലം.
ഞാനും കൂട്ടുകാരൻ കേശവപ്പിള്ളയും കൂടി ആറ്റിൽ കുളിക്കാൻ പുറപ്പെട്ടു. അഞ്ചു മണി
കഴിഞ്ഞു. വെയിലാറി.
“താറമ്മാരെങ്ങോട്ടാ?” പുറകിൽ നിന്നൊരു ശബ്ദം. അതു
പത്രോസുമാപ്പിളയാന്. തോളോളം എത്തുന്ന ഒരു ചൂരല്‍ വടിയും കുത്തി ഞങ്ങളോടൊത്തു
വരികയാണങ്ങേർ`. ആ വടി യും ഒരു പുഞ്ചിരിയും കൂടാതെ പത്രോസുമാപ്പിളയെ ഞാൻ
കണ്ടിട്ടില്ല.
“കുളിക്കാനാണെൽ ഞാൻ കൂടെ വരാം. ”അദ്ദേഹം പറഞ്ഞു.
ഞങ്ങൾ മൂന്നുപേരും ഓരോന്നു പറഞ്ഞും രസിച്ചും നടന്നു. പത്രോസുമാപ്പിള ധാരാളം
സമ്പത്തും അതിലേറെ ബന്ധുബലവും അതിൽക്കവിഞ്ഞ പൊതുസമ്മിതിയുമുള്ള മാന്യനാണ്.എതിരെ
ഒരു കാളയേയും കൊണ്ടു വന്നവൻ പത്രോസുമാപ്പിള കടന്നുപോകുന്നതുവരെ കാളയെ
പിടിച്ചുനിർത്തിക്കൊണ്ട് നിന്നു. ഒരു ചെറിയ പീടികയുടെ മുമ്പിൽ ഞങ്ങളെത്തിയപ്പോൾ
കച്ചവടക്കാരനുൾപ്പെടെ എല്ലാവരും എഴുന്നേല്ക്കുകയും അവരുടെ സംസാരം നിർത്തുകയും
ചെയ്തു. ആ കടയിൽ ഒരു നല്ല പൂവൻ പഴക്കുല തൂങ്ങുന്നുണ്ടായിരുന്നു. ഞങ്ങളേയും
കൊണ്ടങ്ങേരു പീടികയിലേക്കു കേറി.
“വേനൽ കാലത്തു പൂവമ്പഴം നല്ലതാ.” എന്നു
പറഞ്ഞ് അതിൽ നിന്ന് അഞ്ചാറെണ്ണം ഇരിഞ്ഞു ഞങ്ങൾക്കു തന്നു.
“പത്രോസുമാപ്പിളയെന്താ തിന്നാത്തത്? എന്നു കേശവപ്പിള്ള ചോദിച്ചു.
നൊയ്മ്പുകാലത്തെന്തോ ഒരു പ്രത്യേകദിവസമാണെന്നും അന്നു വ്രതമാണെന്നും
അദ്ദേഹം പറഞ്ഞു.
അവിടെനിന്നിറങ്ങിനടന്നപ്പോൾ ഞാൻ ചോദിച്ചു.”പഴത്തിന്റെ കാശു
കൊടുത്തോ?“
”അവൻ വീട്ടിൽ വന്നു മേടിച്ചോളും“.
ഞങ്ങൾ ഉച്ചയ്ക്കു
ഉണ്ടതില്‍ പിന്നെ ഒന്നും കഴിച്ചതല്ല. നാലു മണിക്കു കാപ്പി പതിവുള്ളവരല്ല ഞങ്ങൾ.പൂവൻ
പഴം തിന്നപ്പോൾ വളരെ സുഖം തോന്നി.
ആറ്റിലേക് ഒരു മൈലോളം ദൂരമുണ്ട്. നല്ല
വഴിയല്ല. കൃഷിക്കാരുടെ നാടാണത്. മനുഷ്യനു നടക്കാനല്ല, കാളയേയും ,പോത്തിനേയും
കൊണ്ടുപോകാനാണവിടെ വഴിയുണ്ടാക്കിയിരിക്കുന്നത്.
കാളയോ, പോത്തൊ ആ വഴി വന്നാൽ മനുഷ്യൻ
അടുത്ത പുരയിടത്തിൽ കേരി മാരിക്കൊടുക്കണം. പണ്ട്` സവർണ്ണന് അവർണ്ണൻ വഴി
മാറിക്കൊടുത്തിരുന്നതു പോലെ.
കാ
അങ്ങനെയുള്ള ഇടവഴിയുടെ വക്കിൽ കലം വില്ക്കുന്ന
ഒരു പീടികയുണ്ട്. അതിനു പീടികയെന്നോ വീടെന്നോ എന്തു പറഞ്ഞാലും ചേരും. അവിടെ
പുത്തങ്കലവും ഉണക്കമീനും മാത്രമേ വില്പ്പനയുള്ളുവെന്നു തോന്നുന്നു. മറിയാമ്മയാണ് കച്ചവടക്കാരി. പോത്തിനോ, കാളക്കോ വഴി മാറിക്കൊടു ത്ത നാലഞ്ചവസരങ്ങളി ൽ ഞാൻ ആ
മുറ്റത്തു കേറിയിട്ടുണ്ട്. മറിയാമ്മയെക്കണ്ടിട്ടുണ്ട്. മറി യാമ്മക്കെന്നോടല്പ്പം
വാത്സല്യമുണ്ടെന്നും തോന്നുന്നു. ഒരു ദിവസം അവരെന്നോടു പറഞ്ഞു,“ മൂന്നും
കൂട്ടിയൊന്നു മുറുക്കിയേച്ചു പോ സാറേ.”
ആ സല്ക്കാരത്തിൽ കുറച്ചു
സ്വാതന്ത്ര്യം ചേർത്തിരിക്കുന്നല്ലോ എന്നെനിക്കല്‍ഭുതം തോന്നി.
“എന്നെ അത്ര
മൈനറായിട്ടു കണക്കാക്കിയോ? മൂന്നാക്കുന്നതെന്തിനാ? നാലും കൂട്ടിത്തന്നെ
മുറുക്കാം. ”എന്നു പറഞ്ഞു ഞാൻ മുറുക്കി.
അതിനിടെ ഞങ്ങൾ അല്പ്പം ചിലതു
സംസാരിക്കുകയും ചെയ്തു. എന്റെ പേര്, വീട് മുതലായ ഒരു പുറവരിരൂപം അവരുടെ
കൈയിലു ണ്ട്. അവരുടെ മകനിൽ നിന്നല്ല, പത്രോസുമാപ്പിളയിൽ നിന്നാണിതൊക്കെ അവർ
ധരിച്ചതെന്ന് എനിക്കു തോന്നുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ വീട്ടിൽ എല്ലാ ദിവസവും
വരും.
എന്നെപ്പറ്റി മറിയാമ്മയോട് എന്തെങ്കിലും പറയേണ്ട ആവ ശ്യം
പത്രോസുമാപ്പി ളക്കില്ല. അവർ പാർക്കുന്ന സ്ഥലം പത്രോസുമാപ്പിളയുടെ വകയാണ്. പാക്ക്
,കുരുമുളക്`,പനയോല, തുടങ്ങിയ മേലാദായം പത്രോസുമാപ്പിള യെടുക്കും. ചക്ക, മാങ്ങ മുതലായ
ആദായങ്ങൾ മറിയാമ്മക്കാണ്. കപ്പയോ, ചേനയോ നട്ടാൽ അതിൽ നിന്നും ജന്മിക്കൊന്നും
കൊടുക്കണ്ട. പക്ഷേ, അങ്ങനെ വല്ലതും ചെയ്യണ മെങ്കിൽ മറിയാമ്മയെക്കൊണ്ടൊക്കുമോ?
മാണിക്ക് മെയ്യനങ്ങിയുള്ള പണിയൊന്നും വശമില്ല. മേലു വിയർക്കുന്നതവനു ഇഷ്ടവുമല്ല.
മറിയാമ്മക്കൊരു കെട്ടിയോനുണ്ടായിരുന്നു. ഏക്കറി ന് ഒരു രൂപാ വെച്ച്
തറവിലയൊടുക്കിയാൽ സ്ഥലം പതിപ്പിച്ചെടുക്കാവുന്ന കാലത്തയാൾ ഉണ്ടായിരുന്നു.
അന്നതിനെയാളെക്കൊണ്ടു കഴിഞ്ഞില്ല. അയാൾ ഈ കഥ നടക്കുന്നതിനൊരു പതിനഞ്ചു വർഷം
മുമ്പു മരിക്കുമ്പോൾ , ഈ സ്ഥലത്തുതന്നെയാണ് താമസിച്ചിരുന്നത്. അയാൾ
ജീവിച്ചിരിക്കുന്ന കാലത്തും മാസത്തിൽ രണ്ടൊ മൂന്നോ തവണ പത്രോസുമാപ്പീള പുരയിടം
നോക്കാനോ അനുഭവം എടുക്കാനോ അവിടെ പോകാറണ്ട് . ഇപ്പോഴും അവിടെ പോകാറ്ണ്ട്. കഥ
നടന്ന ദിവസം പത്രോസുമാപ്പിള ഞങ്ങളു ടെ കൂടെ വന്നത് പുരയിടത്തിലേക്കായിരിക്കുമെന്ന്
ഞാൻ വിചാരിച്ചു. പക്ഷേ, ആ വീട്ടിന്റെ മുൻവശത്തു വന്നപ്പോൾ അയാൾ അങ്ങോട്ടു നോക്കാതെ
മുമ്പേ നടക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ മറിയപ്പെമ്പിളയുടെ ഭംഗിയുള്ള
പുരികമൊന്നു ചലിച്ചു. ജീവനുള്ള കണ്ണ് ` എന്തോ പറഞ്ഞു.
“വാല്യക്കാർക്ക്
വയസ്സായോരെ കളിയാക്കാൻ നല്ല ഉൽസാഹം അല്ലേ? ഈ വടി കോണ്ടൊന്നു തന്നാൽ പിന്നെ ഏറ്റു
നടക്കുകേല്ലാ. ”പത്രോസുമാപ്പിള ഊക്കന്‍ വടി കുത്തിനടക്കുന്നതിന്നിടയിൽ പറഞ്ഞു.
എന്നിട്ട് ഉറക്കെയൊന്നു ചിരിച്ചു.
കേശവപ്പിള്ള കളി യാക്കി
പറഞ്ഞതായിരിക്കില്ല. കുളിക്കാനാണെങ്കിൽ പത്രോസുമാപ്പിളയുടെ വീടിനു തൊട്ടു നല്ലൊരു
തോടുണ്ട്. ഇത്രയും ദൂരം നടക്കാതെ തന്നെ കുളിക്കാം. അതും വ്രതമായതുകൊണ്ട്
യാതൊന്നും കഴിക്കാത്ത ക്ഷീണമുള്ളപ്പോൾ.
ഞങ്ങൾ നടന്നു. ഒരു കുന്നു കയറി ഒരു
വയലിലേക്കിറങ്ങി. വയൽ ഉണങ്ങിവരണ്ടു കിടക്കുകയാണ് . വയലിന്റെ അങ്ങേ അറ്റത്തെ
ഉരുമ്മിക്കൊണ്ടാണ് പുഴ.മറ്റു മൂന്നു വശ ത്തും കുന്നാണ് . വയലിൽ ടൂർണ്ണമെന്റുകൾ
നടത്താം. കാഴ്ച്ചക്കാർക്ക് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് കാണുകയും ചെയ്യാം.
പാടത്തേക്കുള്ള കുന്നിഞ്ചെരിവ് വീടുകളൊ ന്നുമില്ലാതെ ,ഒരു കൃഷിയും ചെയ്യാതെ ,
കൃഷിക്കുവേണ്ട കൊമ്പും ചവറും വളരാൻ ഒഴിച്ചിട്ടിരിക്കുകയാണ്. വേനലിന്റെ
കാഠിന്യത്തിൽ പച്ച കെട്ടു കീടക്കുകയാണ് കുന്നുകൾ. പാടത്തു നിന്ന് ഉറക്കെ കൂവിയാൽ
കുന്നുകളും കൂവും.
ഞങ്ങൾ നടന്നു. നടപ്പുകൊണ്ട് ക്ഷീണിക്കുന്ന
പ്രായമല്ലെനിക്ക്. എന്നാലും കഠിനമായ അന്തിച്ചൂടു കൊണ്ട് ഞാൻ വിയർത്തിരുന്നു.
പുഴവക്ക് കുറ്റിക്കാടുകൾകൊണ്ട് നയനരമ്യമായിരുന്നു. ഇടയ്ക്കിടയ്ക്ക്
ഗംഭീരത്തരുക്കള്‍ നിന്നിരുന്നു. വന്മരങ്ങളി ൽ ചുറ്റിപ്പടർന്നുകിടന്ന തടി ച്ചു മുരണ്ട
വള്ളികൾ ഭീതി ജനിപ്പിക്കുന്നവയായിരുന്നു.
അതൊരു കാട്ടാറാണ്.
പാറക്കെട്ടുകളെ പൊട്ടിക്കാനും വൃക്ഷങ്ങളെ മറിച്ചിടാനും ശക്തിയുണ്ടായിരുന്ന അതിപ്പോൾ
ഐശ്വര്യമദം നശിച്ച് വിവേകമുണ്ടായി, കുലീനത പ്രകടിപ്പിക്കുന്ന ഒരു നല്ല മനുഷ്യന്റെ
പ്രതീതിയുളവാക്കുന്നു. പുഴ ഞങ്ങളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.
അതിഥിസല്ക്കാരവ്യഗ്രതയിൽ തന്റെ ഇല്ലായ്മകളെക്കുറിച്ചു പിറുപിറുക്കുന്ന പ്രൗഢയായ
ഗൃഹനായികക്കു സമം ആ പുഴ ശോഭിച്ചു.ഞങ്ങളതിന്റെ വിരിമാറിൽ കളിക്കുകയും സ്ഫടികതുല്യമായ
ഹൃദയത്തിൽ രമിക്കുകയും ചെയ്തു.
ആ ശീതോപചാരത്താൽ ഉന്മേഷവാന്മാരായി ഞങ്ങൾ
മടങ്ങി. ആദിത്യൻ എരിഞ്ഞടങ്ങാൻ തുടങ്ങുകയാണ് . പാടത്തിന്റെ നടുവിലായപ്പോൾ എതിരെ ഒരാൾ
സാമാന്യവേഗത്തിൽ നടന്നുവരുന്നു. അതു മാണിയാണ്. ഞങ്ങടെ മുമ്പേ നടക്കുന്ന
വൃദ്ധനുവേണ്ടി വരമ്പിൽ നിന്ന് മാറിക്കൊടുക്കാതെ ആ യുവാവ് നേരെ വന്ന് , വൃദ്ധന്റെ
സന്തതസഹചാരിയായ വടിക്കു കടന്നുപിടിച്ചു. അയാൾക്കു വടി കൈക്കലാക്കുവാൻ
രണ്ടു മിനിട്ടെങ്കിലും വേണ്ടിവന്നു. അതിനിടെ വൃദ്ധൻ വിളിച്ചുകൂവി നിലവിളിച്ചു.
കുന്നിന്റെ മറുവശത്തു കേൾക്കത്തക്കവണ്ണമായിരുന്നു ആ നിലവിളി. കുന്നിന്റെ മുകളില്‍
അവിടവിടെ ആളുകള്‍ വന്നുനിന്നത് അതിനുള്ള തെളിവാണ്. വടി ക്കുവേണ്ടിയുള്ള പിടിവലിയിൽ
ഞങ്ങളും കൂടി. ഒരു സ്വപ്നം പോലുള്ള ഓർമ്മയാണത്. ഞങ്ങളും നിലവിളിച്ചു കാണും .
പത്രോസുമാപ്പിളയോട് ഞങ്ങൾക്കത്രമേൽ സ്നേഹമുണ്ട്.
മാണി ആ കനത്ത നീണ്ട ചൂരൽ
കൈക്കലാക്കി.മാണി വടി വീശി ആ മാന്യന്റെ നരച്ച കഷണ്ടിത്തലയിൽ അടിച്ചു. എന്റെ
സർവാംഗം കി ടുകിടെ വി റച്ചു.
“അയ്യോ” എന്ന വി ളിയോടെ വൃദ്ധൻ മുഴങ്കൈകൊണ്ടതു
തടു ത്തു. ആ ദുഷ്ട ൻ എണ്ണിക്കൊണ്ടടിച്ച പതിനേഴടിയും ഓരോ അലർച്ചയോടെ
പത്രോസുമാപ്പിള ഒരേ കൈകൊണ്ടു തടുത്തു. രാമരാവണയുദ്ധം കാണാൻ വിമാനത്തിൽ വന്ന
ദേവന്മാരെപ്പോലെ കുന്നിന്റെ പുറത്തു വന്നു നില്ക്കുന്നവരെങ്കിലും ഈ പാവത്തിനെ
സഹായിക്കാൻ വരാത്തതിലെനിക്ക് അമർഷം തോന്നി. അടികൊണ്ടു പൊടിഞ്ഞ മാംസം ചാരം പോലെ
പറന്നു.
ഒരൊറ്റ അടിയെങ്കിലും ആ കിഴവന്റെ തലയിൽ കൊള്ളിക്കാൻ കഴിയാത്തതിൽ
ലജ്ജിച്ചിട്ടാകാം “എന്റെ പൊന്നുമാണീ,അരുതേ ,അടിക്കരുട്തേ, മതി, നിർത്ത് ”എന്നു
ഞങ്ങൾ ആവർത്തിച്ചാവർത്തിച്ചതുകൊണ്ടായിരിക്കില്ല , മാണി അടി നിറുത്തി. അവൻ വടി
താഴേയിട്ടു വൃദ്ധൻ വട്ടം കറങ്ങി. വടി വീണതിനൊപ്പം താഴെ വീണു. ഒരക്ഷരവും മിണ്ടാതെ
ഒന്നുരണ്ടടി നടന്ന മാണി തിരിച്ചുവന്ന് വൃദ്ധന്റെ തലക്കൽ മുട്ടുകുത്തി കുനിഞ്ഞ് ആ
നീണ്ട, അഴകുറ്റ, ഗാഭീര്യം ദ്യോതിപ്പിക്കുന്ന മൂക്കിന്റെ അഗ്രം കടിച്ചുപറിച്ചിട്ട്
ഒരു നടയും കൊടുത്തു.
ധീരന്മാരായ കാഴ്ച്ചക്കാർ, മാണി പോയിക്കഴിഞ്ഞപ്പോൾ
പത്രോസുമാപ്പിളയുടെ അടുത്തുവന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കാൻ തുടങ്ങി. നാണിച്ചും,
പേടിച്ചും ഞങ്ങൾ വീട്ടിലേക്ക് പോകുമ്പോൾ മറിയാമ്മയുടെ വീട്ടിലൊഴികെ എല്ലായിടത്തും
വിളക്കു കത്തിച്ചിരുന്നു.
ഞങ്ങൾ പരസ്പരം മിണ്ടാതെ വീട്ടിലെത്തി. ഈ
കൈയേറ്റം കണ്ടുകൊണ്ടു നിന്ന ചുണകെട്ടവനാണല്ലൊ ഞാനെന്ന് എനിക്കൊരു ജളത.
അതുതന്നെയായിരിക്കണം കേശവപ്പിള്ളയുടെ മൗനത്തിനും ഹേതു.....ഞങ്ങൾക്ക് അന്യോന്യം
മുഖത്തു നോക്കാൻ മടി. വിളക്കു കത്തിക്കാതെ ഇക്കാര്യം ഓർത്തു വിഷാദിച്ചു. ലജ്ജിച്ചു
കുറെ സമയം കഴിഞ്ഞപ്പോൾ കേശ വപ്പിള്ള പറഞ്ഞു,“മൂപ്പീന്നിനെ സമ്മതിക്കണം,പതിനേഴടി.
അതും എന്തൊരടി....!അറ്റത്തു കെട്ടുള്ള ആ വടി പൊട്ടിക്കീറിപ്പോയി. ആ കൈ
തള ർന്നില്ലല്ലൊ.” ഞാനും മൗനം ഭഞ്ജിച്ചു. “ഇന്നങ്ങേരു പച്ചവെള്ളം കുടിച്ചതുമില്ല.
ബ്രഹ്മാവ് സൃഷ്ടിച്ചതിൽ വെച്ച് നല്ല മൂക്ക് ആ പാതകി നശിപ്പിച്ചു. ”
കുറച്ചു കഴിഞ്ഞപ്പോൾ നാടാകെ ഉണർന്നു. ചൂട്ടും റാന്തലും വിളിയും
കൂവലും......ബഹളം...കുടിയിടയിലേക്കൊരു കടുവാ ഇറങ്ങിവന്ന മട്ട്. കാടും, പള്ളവും
,കുഴിയും, കുളവും ,തട്ടുമ്പുറവും ,ചാണകക്കുഴിയും ഒക്കെ തിരച്ചിൽ തന്നെ. ചിലർ ഞങ്ങളുടെ
വീട്ടിലും വന്നു. ഒരാൾ പറഞ്ഞു, “അവനിപ്പം പമ്പ കടന്നുകാണും.”
“ആ
പെണ്ണുമ്പിള്ളേടെ കലമൊക്കെ തല്ലിപ്പൊളിച്ചിട്ട് ഒരാവശ്യോം ഇല്ലായിരുന്നു. അവനെന്നാ
കലത്തിനകത്തൊളിച്ചിരിക്കുന്നുവോ? എന്നു മറ്റൊരുത്തനും.
‘ആ തെമ്മാടി കാരണം ആ
പെമ്പിളെ അവിടന്നിറക്കിവിടുമല്ലോന്നാ ഞാനോർക്കുന്നത്.”എന്നു ഞാൻ പറഞ്ഞു.
ഒരുത്തൻ കണ്ണിറുക്കിയടച്ചിട്ടു പറഞ്ഞു,“ഇല്ല, അതുണ്ടാകുകേല, അതുമാത്രം
മൂപ്പീനു സമ്മതിക്കുകേല്ല.”
പത്രോസുമാപ്പീളയെപ്പറ്റി എനിക്കുണ്ടായിരുന്ന
ബഹുമാനം അല്പ്പം കൂടി വർദ്ധിച്ചു. ആ ഗതികെട്ട വിധവയെ കുടിയിറക്കാനൊരു
പ്രയാസവുമില്ല. ആരും അതിനെ എതിർക്കുകയില്ല. ഇന്നത്തെ സംഭവം അറിഞ്ഞവർ. ശത്രുവിനെ
സ്നേഹിക്കുവാൻ തന്റേടമുണ്ടാകുകയാണ് മനുഷ്യന്റെ വലിയ മഹത്വം.
ഞാനുറങ്ങാൻ
കിടന്നു. ഉറക്കം വരുന്നില്ല. ആ ഭയങ്കരസംഭവം മനസ്സിലങ്ങനെ തെളിയുകയാണ് . തലച്ചോറു പുകയുക.
കൂട്ടത്തിലൊരു പ്രതികാരചിന്തയും.
എന്തിനാണ് ആ സാധുവിനെ ഇങ്ങിനെ
മർദ്ദിച്ചത്?അതാരും പറഞ്ഞുകേട്ടില്ല. ആരോടും ഞാൻ ചോദിച്ചതുമില്ല. ഞാനാ നാട്ടിൽ
വന്നിട്ട് അഞ്ചാറുമാസമേ ആയുള്ളു. നാട്ടിലെ പ്രധാനകാര്യങ്ങളും കുടുംബചരിത്രങ്ങളും
വ്യക്തിവിദ്വേഷങ്ങളും ഒന്നും അറിഞ്ഞുകൂടെനിക്ക്. ജന്മിയും
കുടിക്കിടപ്പുകാരനുംതമ്മിൽ അസുഖങ്ങളുണ്ടാകാൻ വഴി പലതുമുണ്ട്. അങ്ങനെയാണെങ്കിൽ ഈ
സംഭവം മതിയല്ലൊ അവരുടെ ആ ബന്ധം അവസാനിപ്പിക്കുവാൻ. മറിയാമ്മ ചെറുപ്പം മുതലേ
വിധവയാണ്. പത്രോസുമാപ്പിള അവിടെ പോകാറുമുണ്ട്. അവൾ ഗതി കെട്ടവളാണ്. അങ്ങേര് ഒരു
പ്രമാണിയും. പെമ്പിളയുടെ മുഖത്തിനൊരു ശ്രീയുമുണ്ട്`.മാപ്പിളയ്ക്കു ചെറുപ്പമായിരുന്ന കാലം മുതൽ മറിയാമ്മ അവിടെയാ പാർക്കുന്നതും, എന്തോ എനിക്കൊന്നും
അറിഞ്ഞുകൂടാ.
അങ്ങനെ ഞാനൊന്നു മയങ്ങി.
സാറെ,സാറെ ഇവിടെയെല്ലാവരും
ഉറങ്ങിയോ? സാറെ'
ഞാനിങ്ങനെ കേട്ടു. അടിലഹളയെപ്പറ്റി വല്ലതും പറയാനോ,
ചോദിക്കാനൊ ആരോ വന്നിരിക്കയാവാം. നേരം പാതിരാ കഴിഞ്ഞു. ചുണകെട്ട ആളു കൾ!അൻപതോളം പേർ
നോക്കി രസിച്ചുനിന്നില്ലേ?അവനീ മഹാപാതകം ചെയ്തപ്പോൾ!ഇപ്പോള്‍ മനുഷ്യരെ ഉപദ്രവിക്കാൻ
വന്നിരിക്കുന്നു. മിണ്ടെണ്ട.
പിന്നെയും വിളി"സാറെ,സാറെ"
മാണിയെ
പിടികൂടിയെന്ന സന്തോഷവാർത്തയുംകൊണ്ടുവന്നിരിക്കയാണെങ്കിലോ?ഞാനെഴുന്നേല്ക്കാൻ
തൂടങ്ങി.
കേശവപ്പിള്ള കതകു തുറന്നു. കാര്യം അറിഞ്ഞിട്ടെഴുന്നേല്ക്കാമെന്നു
വെച്ച് ഞാൻ കണ്ണുമടച്ചു കിടന്നു.
ഞാനിങ്ങനെ കേട്ടു
കേശവപ്പിള്ള: ആരാ,
മാണിയോ? എന്താ?
അഞ്ഞൂറോളം പേർ മുന്നൂറ്റിയൻപതു കറ്റ ചൂട്ടും കത്തിച്ചു
തിരഞ്ഞിട്ടു കിട്ടാത്ത പുള്ളി എന്റെ മു റിയുടെ വാതില്ക്കൽ? ഞാൻ സന്തോഷിച്ചോ
അത്ഭുതപ്പെട്ടോ,പേടിച്ചോഎന്നുനിങ്ങൾക്കാണറിയാവുന്നത്.
മാണി: എനിക്കിപ്പോൾ
ഈ നാടു വിടണം. എന്നെയൊന്നു സഹായിക്കണം. അഞ്ചു രൂപാ തരണം.
അഞ്ചു
രൂപയോ?ഇല്ലല്ലോ.എന്നു കേശവപ്പിള്ള പറഞ്ഞു.
അങ്ങനെ എന്നെ ഉപേക്ഷിക്കരുത്.
സാറി നു നാളെ പോകാൻ വെച്ചിരിക്കുന്ന രൂപയില്ലേ? അതീന്നഞ്ചു രൂപ തരൂ”.
“പോകാൻ
വെച്ചിരിക്കുന്നതു തന്നാൽ എനിക്കു പോകണ്ടെ?
ഞനിതിനിടെ നാലഞ്ചു സ്ഥലത്തു പോയി
ചോദിച്ചു.ഒരിടത്തുമില്ല. സാറിന്റെ കൈയിലുണ്ട്. എന്നെ രക്ഷിക്കണം. സാറിനെപ്പോലെ
അഭിമാനമുള്ളവനല്ലേ ഞാനും?
”ഞനെങ്ങനെ പോകുമെന്നു പറ“?
”സാരിനു ആരോടു വേണമെങ്കിലും, ചോദിക്കാനും മേടിക്കാനും സൗകര്യമുണ്ട്. പോകാനൊരു ദിവസം താമസിച്ചാലും ദോഷമില്ലല്ലൊ.
അതൊന്നും ഒക്കുകേല. എനിക്ക് അഞ്ചു രൂപ തന്ന് സഹായിക്കാൻ
ശേഷിയുണ്ടോ? ഒരു മാസം ജോലി ചെയ്താൽ കിട്ടുന്നത് ഒൻപതേമുക്കാൽ രൂപയാ. നിങ്ങളെന്റെ
കണ്ണിനുമുമ്പിൽ വെച്ച് ആ പാവത്തിനെ അടിച്ചു പഞ്ചറാക്കിയേച്ച് ഒളിച്ചുപോകാനെന്നോടു
രൂപ ചോദിക്കാനെങ്ങനെ ധൈര്യപ്പെട്ടു?
എന്റെ സ്ഥാനത്തു സാറാണെങ്കിൽ അയാളെ
ഇതിനു മുമ്പേ കൊന്നേനെ. ഞാൻ ഗതികെട്ടവനാണെങ്കിലും മീശകിളിർത്ത ഒരാണല്ലേ?അയാളെ
അടിക്കാതെ, ഞാൻ എന്നെ പെറ്റു വളർത്തിയ അമ്മയെ അടിക്കണ മെന്നാണൊ പറയുന്നത്?
മാണി കരഞ്ഞുപോയി. നിർദ്ദോഷവും, വേകുന്നതുമായ ഹൃദയത്തിന്റെ കരച്ചിൽ.
എനിക്കേറെക്കുറേ മനസ്സിലായി. എന്നാലും എഴുന്നേറ്റാൽ നഷ്ടമാണ്. കേശവപ്പിള്ള
ഒഴിഞ്ഞുമാരും. അത്രയും മിടുക്കില്ലാത്ത ഞാൻ രൂപാ കൊടുത്തുപോകും.
കേശവപ്പിള്ള റാന്തലും കൊണ്ട് നടന്ന് എന്തോ തിരയുകയാണ്. പുസ്തകങ്ങൾ
മറിച്ചു നോക്കുന്നു. കുപ്പായക്കീശയിൽ കൈയിടുന്നു. പടിപ്പുറം, പെട്ടിയുടെ അടി,
ഉത്തരപുച്ഛം, ഇവിടെയൊക്കെത്തപ്പുന്നു. നേരം കളയാനുള്ള ശ്രമമാണെന്നെനിക്കു
മനസ്സിലായി.
“ഞാനിങ്ങനെ നിന്നാൽ”
“താക്കോലുകാണുന്നില്ലല്ലൊ.
കുളിക്കാൻപോയപ്പോൾ കൈയിലുണ്ടായിരുന്നു.
എന്നാൽ ആ പാടത്തു വീണുപോയിരിക്കും.
താക്കോലില്ലാത്ത കുറ്റമേ ഉള്ളോ? മാണി ചോദിച്ചു.
അതെ, കേശവപ്പിള്ള
പൂരിപ്പിച്ചു. താനും എന്നെപ്പോലൊരു ചെറുപ്പക്കാരനാണല്ലൊ”
കേശവപ്പിള്ളയുടെ
മനസ്സ് അലിഞ്ഞെന്നു തോന്നുന്നു.
മാണി മുറിയിലേ ക്കു കയറി. പെട്ടിയുടെ താഴു
പിടിച്ചു ബലത്തിലൊന്നു പിരിച്ചു. പെട്ടി തുറന്നു.
“താഴു കളഞ്ഞോ”? എന്നു
ചോദിച്ചുകൊണ്ട് കേശവപ്പിള്ള സാവധാനം രൂപായെടുത്തു കൊടുത്തു. ഞാൻ വിചാരിച്ചു---നുണ
പറഞ്ഞതിന്റെ പിഴയാണ് താഴിന്റെ വില.
മാണി വിളക്കുമെടുത്തു നടന്നു ന്ന..........................................